05:12pm 09 September 2026
NEWS
പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം
16/09/2025  10:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം
HIGHLIGHTS

മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ വത്സലന്‍ പിള്ള സി എന്‍ പുറപ്പെടുവിക്കുന്ന പ്രസ്താവന

തിരുവനന്തപുരം: ക്ഷീര കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും, കര്‍ഷകരുടെ ഉത്പാദന ചിലവുകളും കണക്കിലെടുത്ത് പാല്‍ വില വര്‍ദ്ധിപ്പിക്കണമെന്ന് എറണാകുളം മേഖലാ യൂണിയന്‍ നിരന്തരം മില്‍മ ഭരണ സമിതി യോഗത്തില്‍ ആവശ്യപ്പെട്ടുവെങ്കിലും ഫെഡറേഷന്‍ ചെയര്‍മാന്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ വച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് എറണാകുളം മേഖലാ യൂണിയന്‍ ആരോപിച്ചു.

29.08.2025 ല്‍ കൂടിയ ഭരണസമിതി യോഗത്തില്‍ 15.09.2025 ന് ചേരുന്ന ഭരണ സമിതി  യോഗത്തില്‍ പാല്‍ വില വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനമെടുത്ത് നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അത് ലംഘിക്കപ്പെട്ടു. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്ന ഒരു ഭരണസമിതിയുടെ ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കുന്നതിന് പകരം രാഷ്ട്രീയ തീരുമാനങ്ങള്‍ മാത്രം എടുക്കുന്ന ചെയര്‍മാന്‍റെ തീരുമാനങ്ങളുമായി വിയോജിപ്പ് രേഖപ്പെടുത്തി.

2022ല്‍ തന്നെ 49 രൂപ ഉത്പാദന ചിലവുണ്ടെന്ന് മില്‍മ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിട്ടും അതിനു ശേഷം ഉത്പാദന വസ്തുക്കളുടെ വില വര്‍ദ്ധനവും കൂലി വര്‍ദ്ധനവും മൂലം ക്ഷീര കര്‍ഷകര്‍ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ കുറഞ്ഞത് 6 രൂപയെങ്കിലും വര്‍ദ്ധിപ്പിക്കണമെന്നാണ് എറണാകുളം മേഖലാ യൂണിയന്‍റെ ആവശ്യം.

കര്‍ഷക പ്രതിനിധികള്‍ വരേണ്ട ഭരണ സമിതിയില്‍ ജനാധിപത്യം അട്ടിമറിച്ച് അഡ്മിനിസ്ട്രേറ്റര്‍മാര്‍ വഴി തിരഞ്ഞെടുക്കപ്പെട്ടവര്‍ വന്നാല്‍ ക്ഷീര കര്‍ഷകര്‍ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ല.

ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ (15.09.2025) ല്‍ നടന്ന ഭരണസമിതി യോഗത്തില്‍ നിന്നും എറണാകുളം മേഖലാ യൂണിയന്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു. ഇന്ന് 16.09.2025 ല്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലും പ്രതിഷേധം രേഖപ്പെടുത്തി. ഈ സാഹചര്യത്തില്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ച് പാല്‍ വില വര്‍ദ്ധന ഉടന്‍ നടപ്പിലാക്കണം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img